കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഇഡി നല്കിയ അപ്പീല്‍ പരിഗണിച്ചാണു നടപടി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജനുവരി അഞ്ചുവരെയാണ് സ്റ്റേ.
വിദേശ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി തോമസ് ഐസക്, കിഫ്ബി മുൻ സിഇഒ കെ. എം.ഏബ്രഹാം എന്നിവർക്കെതിരേ ഇഡി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ ഹര്‍ജിയില്‍ കഴിഞ്ഞദിവസമാണ് തുടര്‍നടപടികള്‍ മൂന്നു മാസത്തേക്ക് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഇതിനെതിരേയാണ് ഇഡി അപ്പീൽ ഹർജി നൽകിയത്.
ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി നല്കിയതു കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നുമായിരുന്നു ഇഡിയുടെ വാദം. ഫെമ നിയമ പ്രകാരം ബന്ധപ്പെട്ട അപ്പലേറ്റ് അഥോറിറ്റിയെയാണു സമീപിക്കേണ്ടത്. വസ്തുതാപരവും നിയമപരവുമായുള്ള തര്‍ക്കം ഇവിടെ ഉന്നയിക്കാന്‍ കഴിയുമെന്ന വസ്തുത പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ചിന്റെ നടപടി. പ്രാഥമികമായ പരിശോധനാഘട്ടത്തിലാണ് അഡ്ജുഡിക്കേഷന് നടപടികളുള്ളത്. അതു തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമായി കാണാനാകില്ലെന്നാണു സര്‍ക്കാരിന്റെ വാദം. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം നടത്തിയതിനാല്‍ പിഴ ഈടാക്കാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും കാരണമുണ്ടെങ്കില്‍ കാണിക്കാനാണു നോട്ടീസ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും തടസപ്പെടുമെന്നും മുഖ്യമന്ത്രിക്കടക്കം നല്കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിട്ടുള്ളതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അഡ്ജുഡിക്കേഷന് അഥോറിറ്റി അവരുടെ നടപടികള്‍ തുടരുന്നതില്‍ എന്താണു തടസമെന്ന് വാദത്തിനിടെ കോടതി സര്‍ക്കാരിനോട് വാക്കാല്‍ ചോദിച്ചു. അധികൃതര്‍ കാര്യങ്ങള്‍ പരിശോധിക്കട്ടേയെന്നും കോടതി പറഞ്ഞു.